2020, മേയ് 15, വെള്ളിയാഴ്‌ച

അതിജീവനം

വാക്കിന്റെ ചിതറിത്തെറിച്ച മാംസത്തുണ്ടുകൾക്കിടയിൽനിന്നെപ്പോഴോ
നനഞ്ഞ തീരത്തിന്റെ മടിയിലേക്ക്  തിര കമഴ്ത്തിക്കൊണ്ടുവച്ച ഐലന്റെ
ആരോകട്ടെടുത്ത പുഞ്ചിരിയുടെ പേരാണത് .

മഴതിന്നുപോയ വീടിന്റെവേരിൽ,
കളർച്ചോക്കുകൊണ്ട് വരച്ച
പൂച്ചയുടെ കണ്ണിൽ ഇനിയും കെട്ടുപോകാത്ത തിളക്കമാണത് .

ദൈവങ്ങൾ കേൾക്കാതെപോയ
നിലവിളികളെ  ചോരമുക്കി
അവൾ പൊതിഞ്ഞുവെച്ച വയലറ്റുടുപ്പിൽ ,
രോഷത്തിന്റെ കിന്നരികൾ തുന്നിത്തളർന്ന  പെൺമയുടെ
പിറുപിറുപ്പാണത് .

ശ്വാസംമുട്ടിച്ചു കൊന്ന ഭാഷയുടെ
അവസാന നിശ്വാസത്തിൽ
നിന്നും കാറ്റൊളിച്ചുകടത്തിയ
വിത്ത് മുളച്ചു വരാനിരിക്കുന്ന
പൂവിനെ മറ്റെന്തു
വിളിക്കാൻ ?

ഹോ ദൈവമേ ,
ഇനിയുമെത്ര ശക്തിയിൽ വലിച്ചാലാണ്
ഒരു നിമിഷത്തേക്കെങ്കിലുമത് സാധ്യമാവുക.

അഭിപ്രായങ്ങളൊന്നുമില്ല: