2020, മേയ് 15, വെള്ളിയാഴ്‌ച



ഓനച്ചന്റെ ടർക്കിഷ്ടവ്വൽ
➖➖➖➖➖➖➖➖➖➖
ഓനച്ചൻ ചേട്ടന്റെ തോളത്തേക്ക് ഈ ടർക്കിഷ്ടവ്വൽ ചുമ്മാതങ്ങ് കേറിയിരുന്നതല്ല.

ഈ മലമൂട്ടിലേക്ക് കുടിയേറാൻ വന്നപ്പോൾ
അപ്പൻ ഔതകുട്ടിയുടെ തോളത്ത് കണ്ട ഓർമ്മയും,
വല്യപ്പന്റെ അപ്പൻ  ചെറിയ തൊമ്മിയുടെ തോളത്ത് ഉണ്ടായിരുന്നുവെന്ന  കേട്ടറിവും
കൂടി പാരമ്പര്യത്തിന്റെയും അന്തസ്സിന്റെയും
അടയാളമായി അതങ്ങിനെ
കിടന്നു പോന്നതാണ് .

മലമ്പനി വന്ന് മൂത്ത ചെറുക്കൻ ലാലിച്ചനെ  പുതിയ ശിമത്തേരിയിലേക്ക് കൊണ്ടുപോകാൻ നേരം
നെഞ്ച് പിളർന്നപ്പോഴോ ,

മലവെള്ളം നിറഞ്ഞ്
ഒള്ള കപ്പ മുഴുവൻ ചീഞ്ഞ്
കണ്ണു നിറഞ്ഞപ്പോഴോ

നെഞ്ച് തടവിയോ
കണ്ണീരൊപ്പിയോ വൃത്തികേടാക്കാതെ
തോളത്ത് തന്നെ
എന്തൊരു എടുപ്പോടെയാണാ   ടവ്വൽ കിടന്നിരുന്നത്

കുടിയേറി വന്നിടത്ത്
ഒന്ന് തല ചായ്ക്കാനിടം കിട്ടാതെ വന്നവഴി പെറുക്കിക്കൂട്ടി പോകാനിരുന്ന വെള്ളനെ , പറമ്പിന്റെയും കാടിന്റെയും  അതിരിലേക്ക്
കൂര കെട്ടി കുടിയിരുത്തിയത്
അപ്പൻ ഔതക്കുട്ടി തന്നെയാ .

അതിനു ശേഷം കാടിറങ്ങിയ കാട്ടാനയും കാട്ടുപന്നിയും  മലമ്പാമ്പും
വെള്ളന്റെ കുഴിമാടത്തിനിപ്പുറത്തേക്ക് എത്തി നോക്കിയിട്ടു പോലുമില്ല.

എന്നിട്ടിപ്പം
അവന്റെ മക്കളേം മരുമക്കളേം ഇറക്കി വിടണമെന്ന  രണ്ടാമത്തവന്റെ
അവസാനതീർപ്പു വന്നപ്പോൾ

പിന്നെ  എന്നാത്തിനാ ഉവ്വേ
എനിക്കീ കോപ്പിലെ
കോണോൻ എന്ന്
വലിച്ചെറിഞ്ഞപ്പഴാ
ഏലിക്കൊച്ച് ഓനച്ചനപ്പാപ്പന്റെ  ടൗവ്വൽ ശരിക്കും ശ്രദ്ധിച്ചത്

കുങ്കുമത്തിനും  പച്ചക്കുമിടയിൽ
ഒഴുകുന്ന വെള്ളക്കരയുള്ള
പട്ടു പോലൊരു ടർക്കിഷ് ടവ്വൽ !

ഭുപടത്തിലെ
കാശ്മീരിൽ പെൻസിൽമുന വെച്ച് അവടമ്മ , കൊച്ചേ നീയിതെവിടാ ശ്രദ്ധിക്കുന്നേ എന്ന ചോദ്യമാവർത്തിക്കുന്നുണ്ടായിരുന്നപ്പോൾ

ഒട്ടും മുനവെക്കാതെ
ഏലിക്കൊച്ച്  ഉത്തരം പറഞ്ഞു.
വെള്ളച്ചന്റെ കുഴിമാടത്തിലാമ്മേ ..!
     
'

അഭിപ്രായങ്ങളൊന്നുമില്ല: